തിരുവനന്തപുരം: കേന്ദ്ര സർക്കാറിനും കേന്ദ്ര ബജറ്റിനുമെതിരെ സംസ്ഥാന ബജറ്റില്‍ വിമർശനം. കേന്ദ്ര ബജറ്റ് രാജ്യത്ത് അസമത്വം വർധിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
പൊതുമേഖലയെ വിറ്റഴിച്ച ധനമന്ത്രി പരോക്ഷ നികുതി കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തും കേന്ദ്രം കോർപറേറ്റ് പ്രീണന നയമാണ് സ്വീകരിച്ചത്. മഹാമാരിക്കാലത്ത് കോർപറേറ്റുകളുടെ ലാഭം റിക്കാർഡ് നേട്ടത്തിലെത്തി.
സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്യുന്ന നയം ഏറ്റവും ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യം ഇന്ത്യയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
കോവിഡ് കാലത്ത് സമ്പദ്ഘടനയിലുണ്ടായ നഷ്ടവും തിരിച്ചടിയും പരിഹരിക്കാൻ ഇടപെടലുകളുണ്ടാകണം. ജനങ്ങളുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് സമ്പദ്ഘടനയിൽ ചോദനം വർധിപ്പിക്കണം. അസമത്വം ലഘൂകരിക്കണം. ചെറുകിട വ്യവസായങ്ങളെ സഹായിക്കണം.
പശ്ചാത്തല മേഖലയിൽ പരമാവധി നിക്ഷേപം ഉണ്ടാകണം. എന്നാൽ, ധനകാര്യ യാഥാസ്ഥിതികത്വം തലക്കുപിടിച്ച കേന്ദ്ര സർക്കാർ അതിനൊന്നും തയാറാകുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു.