ബ്രസൽസ്: ഊർജാവശ്യത്തിൽ റഷ്യയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ പ്രകൃതിവാതകം വാങ്ങാനായി അമേരിക്കയുമായി കരാറുണ്ടാക്കി. ഈ വർഷം 1,500 കോടി ചതുരശ്ര മീറ്റർ വാതകം അധികമായി നല്കാമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ പേരിൽ റഷ്യയിൽനിന്നു വാതകം വാങ്ങുന്നത് അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ നേരത്തേ തീരുമാനിച്ചതാണ്. അതേസമയം, യൂറോപ്പിന്‍റെ ഊർജാവശ്യങ്ങൾ പൂർണമായി നികത്താൻ അമേരിക്കയ്ക്കാവില്ല.
കഴിഞ്ഞവർഷം റഷ്യയിൽനിന്ന് 15,500 ചതുരശ്ര മീറ്റർ പ്രകൃതിവാതകമാണു യൂറോപ്യൻ യൂണിയൻ വാങ്ങിയത്. മൊത്തം ഇറക്കുമതിയുടെ 40 ശതമാനം വരുമിത്. ജർമനിയുടെ മൊത്തം വാതക ഇറക്കുമതിയുടെ 55 ശതമാനവും റഷ്യയിൽനിന്നാണ്. കഴിഞ്ഞവർഷം അമേരിക്കയിൽനിന്നു യൂറോപ്യൻ യൂണിയനിലേക്കുള്ള വാതക ഇറക്കുമതി 25 ശതമാനമായിരുന്നു. ഊർജാവാശ്യങ്ങൾക്കായി മറ്റൊരു പ്രകൃതിവാതക ഉത്പാദകരായ ഖത്തറിനെയും യൂറോപ്യൻ യൂണിയന് ആശ്രയിക്കേണ്ടിവരും. അതേസമയം, യൂറോപ്പിനു കൂടുതൽ വാതകം നല്കാനാവില്ലെന്നാണ് ഖത്തർ വ്യക്തമാക്കിയിട്ടുള്ളത്