വാഷിങ്ടൻ ∙ സ്കോട്‌ലൻഡുകാരി നഴ്സ് ജോയ് മിൽനുടെ മൂക്ക് പതിറ്റാണ്ടുകൾക്കു മുൻപു തിരിച്ചറിഞ്ഞ ‘പാർക്കിൻസൺസ് ഗന്ധം’ പുതിയ വഴിത്തിരിവിലേക്ക്. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതുമൂലമുള്ള അസുഖമായ പാർക്കിൻസൺസ് ശരീരത്തെ കീഴ്പ്പെടുത്തിത്തുടങ്ങും മുൻപു തന്നെ ആദ്യ ലക്ഷണമായി രോഗിക്ക് ഒരു പ്രത്യേക ഗന്ധമുണ്ടാകും. ഡോക്ടറായ ഭർത്താവ് ലെസിന്റെ ശരീരത്തിനുണ്ടായ ഗന്ധമാറ്റവും രോഗവുമായി ബന്ധമുണ്ടെന്ന ജോയ് മിൽനുടെ ആകസ്മിക കണ്ടെത്തൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് 2 ചൈനീസ് ഗവേഷകരാണ്.
രോഗികളുടെ ചർമത്തിലെ എണ്ണപ്പാടയായ സീബത്തിലുണ്ടാകുന്ന മാറ്റമാണ് പ്രത്യേക ഗന്ധത്തിനു പിന്നിലെന്നു മനസ്സിലാക്കിയ ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ ചെൻ ഷിങ്ങും ലിയു ജുനും ഈ മണം പിടിച്ചെക്കാനുള്ള ഇലക്ട്രോണിക് മൂക്ക് വികസിപ്പിച്ചു. നിർമിതബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന മൂക്കിനായി 2019 ലാണ് ഗവേഷണം തുടങ്ങിയത്.
രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ ചലനവൈകല്യം, ഉറക്കക്കുറവ്, മറവി, സംസാരവൈകല്യം, അമിത ഉത്കണ്ഠ എന്നിങ്ങനെയുള്ള പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ ലഘൂകരിക്കാമെന്ന് എസിഎസ് ഒമേഗ ശാസ്ത്രജേണലിൽ ചെനും ലിയുവും എഴുതിയ പഠനത്തിൽ പറയുന്നു.
ഭർത്താവിന്റെ ശരീരത്തിന് പുതിയൊരു ഗന്ധമുണ്ടെന്ന് ജോയ് കണ്ടെത്തി 12 വർഷത്തിനുശേഷം 45 വയസ്സിൽ അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു. പാർക്കിൻസൺസ് രോഗികളുടെ കൂട്ടായ്മകളിൽ പങ്കെടുക്കാനെത്തിയ ജോയ് അതേ മണം മറ്റു രോഗികളിലും തിരിച്ചറിഞ്ഞതോടെയാണ് സംശയം ഉറച്ചത്. കൃത്രിമ മൂക്ക് വലിയൊരു തുടക്കമാണെന്നും ഫലപ്രാപ്തി വഴിയേ വർധിപ്പിക്കാമെന്നും ദി ഇക്കോണമിസ്റ്റ് വാരിക റിപ്പോർട്ട് ചെയ്തു.