കീവ് (യുക്രെയ്ൻ) ∙ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. ഫെബ്രുവരി 24ന് പുലർച്ചെ കീവിലും മരിയുപോളിലും ഒഡേസയിലും റഷ്യൻ സൈന്യം ആക്രമണം തുടങ്ങുമ്പോൾ ഏറിയാൽ ഒരാഴ്ചയ്ക്കുളളിൽ യുക്രെയ്നിൽ റഷ്യൻ അനുകൂല സർക്കാരിനെ പ്രതിഷ്ഠിച്ച് മടങ്ങാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ.
എന്നാൽ, സൈനികനടപടി പൂർണതോതിലുള്ള യുദ്ധമായി മാറുകയും റഷ്യൻ സൈന്യം അപ്രതീക്ഷിതമായ തിരിച്ചടി നേരിടുകയും ചെയ്തതോടെ ലക്ഷ്യങ്ങൾ പാളി. രണ്ടാം മാസത്തിലേക്കു കടക്കുമ്പോൾ യുദ്ധത്തിന്റെ ഭാവവും രൂപവും മാറുകയാണ്.
∙ മരിയുപോൾ ഏറക്കുറെ പൂർണമായി തകർന്നടിഞ്ഞു. നാലര ലക്ഷം പേരുണ്ടായിരുന്ന നഗരത്തിൽ ഇനിയും പുറത്തുകടക്കാനാകാതെ ഒരു ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നു. സഹായവുമായി എത്തിയ 11 ബസുകൾ ഡ്രൈവർമാരെയും 4 സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രെയ്ൻ.
∙ ബ്രസൽസിൽ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു നാറ്റോ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി റഷ്യയ്ക്കെതിരായ കൂടുതൽ നടപടികൾ ആസൂത്രണം ചെയ്യും.
∙ ചാരവൃത്തി ആരോപിച്ച് പോളണ്ട് 45 റഷ്യൻ നയതന്ത്രപ്രതിനിധികളെ പുറത്താക്കാൻ നീക്കമാരംഭിച്ചു.
∙ യുക്രെയ്ൻ എംബസി പൂട്ടാൻ തീരുമാനിച്ച ബെലാറൂസ് ചാരവൃത്തി ആരോപിച്ച് 8 യുക്രെയ്ൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു.
∙ ജി20യിൽ നിന്ന് റഷ്യയെ പുറത്താക്കാനുള്ള നീക്കത്തെ എതിർത്ത് ചൈന. ഈ വർഷാവസാനം ഇന്തൊനീഷ്യയിൽ നടക്കുന്ന ജി20 യോഗത്തിൽ റഷ്യൻ പ്രസിഡന്റ് പുട്ടിൻ പങ്കെടുത്തേക്കുമെന്നും സൂചന.