പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി കത്തെഴുത്തി.
പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലുണ്ടായ അക്രമത്തിനു പിന്നാലെയാണ് കോൺഗ്രസ് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന നില വഷളായതും കഴിഞ്ഞ ഒരു മാസത്തിനിടെ 26 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതും ചൂണ്ടിക്കാട്ടിയാണ് ചൗധരി കത്തയച്ചിരിക്കുന്നത്.
ബിർഭൂമിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 355 പ്രയോഗിക്കണമെന്നും ചൗധരി രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.
2022 മാർച്ച് 21 തിങ്കളാഴ്ച ബിർഭും ജില്ലയിലെ ബൊഗ്തുയി ഗ്രാമത്തിൽ ഭരണകക്ഷിയിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നടന്ന അക്രമാസക്തമായ പോരാട്ടത്തിൽ ഡെപ്യൂട്ടി പ്രധാൻ ശ്രീ ഭാദു ഷെയ്ഖ് കൊല്ലപ്പെടുകയും പ്രതികാരമായി പ്രദേശത്തെ വീടുകൾ ആക്രമിക്കുകയും തീയിടുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇരകളെല്ലാം ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണെന്നും ചൗധരി കത്തിൽ വ്യക്തമാക്കുന്നു.