കീവ്: യുക്രെയ്നിലെ ചെർണോബിൽ ആണവനിലയവുമായുള്ള ബന്ധം നഷ്ടമായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ). നിലയത്തിൽ നിന്നുള്ള വിവരങ്ങൾ കിട്ടാത്തത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും ഏജൻസി അറിയിച്ചു.
നിലയം റഷ്യൻ നിയന്ത്രണത്തിലായ ശേഷം വിവരങ്ങൾ നിലച്ചതായാണ് ഏജൻസി വ്യക്തമാക്കുന്നത്. ഇരുന്നൂറിലധികം സാങ്കേതിക ജീവനക്കാരും ഗാർഡുകളും സെറ്റിൽ കുടുങ്ങി ക്കിടക്കുകയാണ്. ഇവരുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഐഎഇഎ അറിയിച്ചു.
ചെർണോബിൽ ദുരന്തം
36വർഷം മുൻപ് 1986 ഏപ്രിൽ 26നാണ് ഇന്നത്തെ യുക്രെയ്ന്റെ ഭാഗമായിരുന്ന പ്രിപ്യാത്ത് നഗരത്തിലെ ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിൽ ലോകത്തെ തന്നെ നടുക്കിയ ആണവ ദുരന്തം അരങ്ങേറിയത്. ഈ അപകടം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ കൃത്യമായി ഡിസൈൻ ചെയ്യാത്ത റിയാക്ടർ ഉപയോഗിച്ചത് കൊണ്ടാണ് സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അപകടത്തെ തുടർന്ന് സംഭവിച്ച നീരാവി വിസ്ഫോടനവും തീപിടിത്തവും കാരണം ചുരുങ്ങിയത് അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് കോറെങ്കിലും അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി അനന്തഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
സോവിയറ്റ് നൂക്ലിയർ റിയാക്ടറിലെ ടെക്നിഷ്യന്മാർക്ക് തങ്ങളുടെ പരീക്ഷണം ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിയാതെ വരികയായിരുന്നു. അപകടം നടന്ന രാത്രി ചെർണോബിൽ പ്ലാന്റിലെ രണ്ട് ജീവനക്കാർ വിസ്ഫോടനം കാരണം മരണപ്പെടുകയും തുടർന്നുള്ള ആഴ്ചകളിൽ അക്യൂട്ട് റേഡിയേഷൻ സിണ്ട്രം കാരണം 28ഓളം പ്ലാന്റ് ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ദുരന്തം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന് ശേഷവും പ്രിപ്യാത്തിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ അപകടത്തിന്റെ ഭീതി പൂർണമായും വിട്ടുമാറിയിട്ടില്ല. അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബുകൾ വർഷിച്ചതിനേക്കാൾ വിലിയ റേഡിയേഷനാണ് ചെർണോബിൽ ദുരന്തം വഴി സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.