വെല്ലിംഗ്ടണ്‍: ഏകദിന വനിതാ ലോകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ സെമിഫൈനൽ ബർത്ത് നേടി. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനാണ് ഓസീസ് വീഴ്ത്തിയത്.
മോശം കാലാവസ്ഥ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറ് വിക്കറ്റിന് 135 റണ്‍സ് നേടി. 32.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം മറികടന്നു.
66 റണ്‍സുമായി പുറത്താകാതെ നിന്ന ബെത്ത് മൂണിയാണ് ഓസീസിന്റെ വിജയശില്പി. 26 റണ്‍സുമായി അന്നാബെൽ സതർലാൻഡും മൂണിക്കൊപ്പം പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി സൽമാ ഖാറ്റൂണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓസീസിന് പുറമേ ദക്ഷിണാഫ്രിക്കയും സെമിബർത്ത് ഉറപ്പിച്ചു. വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ദക്ഷിണാഫ്രിക്ക സെമിപ്രവേശനം നേടിയത്. മത്സരത്തിന്റെ ഒരു പോയിന്റെ ലഭിച്ചതോടെ വിൻഡീനും സെമിസാധ്യതയേറി.
അതേസമയം നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കണമെങ്കിൽ അവസാന ലീഗ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച റണ്‍ശരാശരിയിൽ ജയം അനിവാര്യമാണ്. നാലാമതുള്ള ഇംഗ്ലണ്ടിന് അവസാന മത്സരത്തിൽ ദുർബലരായ ബംഗ്ലാദേശാണ് എതിരാളികൾ. അതിനാൽ ഇംഗ്ലണ്ടിനാണ് സെമിസാധ്യത കൂടുതൽ.