റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വന്‍ ആയുധ ശേഖരം യുക്രൈന്‍ അതിര്‍ത്തിയില്‍

0

ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വന്‍ ആയുധ ശേഖരം യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിയതായി യുഎസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പതിനാലു ഭീമന്‍ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാറ്റോയ്‌ക്കെതിരെ സെലന്‍സ്‌കി
യുക്രൈന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നല്‍കാനുള്ള ഉത്തരവില്‍ ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധങ്ങളുമായി വിമാനങ്ങള്‍ യുക്രൈനിലേക്കു തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാണ്, ആയുധങ്ങള്‍ എത്തുന്നത്.

ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി യുക്രൈന്‍ സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

ബൈഡന്‍ പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ സഹായത്തില്‍ 70 ശതമാനവും ഇതിനകം കൈമാറിക്കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തയാഴ്ചയോടെ ശേഷിച്ച ആയുധങ്ങള്‍ കൂടി യുക്രൈനില്‍ എത്തിക്കും.

ജാവലിന്‍ ടാങ്ക് വേധ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകള്‍, വെടിമരുന്ന്, സ്റ്റിംഗര്‍ എയര്‍ക്രാഫ്റ്റ് മിസൈലുകള്‍ എന്നിവയാണ് ആയുധ ശേഖരത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here