വാഷിങ്ടണ്‍: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പരാമര്‍ശങ്ങൾക്ക് അതേ നാണയത്തില്‍ തിരിച്ചടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.
മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയം അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്‍പര്യമാണെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.” ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് കാഴ്ചപ്പാടുകളുണ്ട്. നമുക്കും അവരുടെ താല്പര്യങ്ങളേക്കുറിച്ചും അതിനേ നയിക്കുന്ന ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും കാഴ്ച്ചപാടുകളുണ്ട്. ഇക്കാര്യത്തില്‍ സംസാരിക്കാന്‍ മടികാണിക്കില്ല. അമേരിക്ക ഉള്‍പ്പടെയുള്ള മറ്റുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. – അദ്ദേഹം പറഞ്ഞു.
യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രത്യേകിച്ചും അവ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ നമ്മള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ത്യ-യു.എസ് 2+2 ചര്‍ച്ചയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായില്ലെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഈ യോഗത്തില്‍ മനുഷ്യാവകാശ പ്രശ്‌നം ചര്‍ച്ചയായില്ല. യോഗം പ്രധാനമായും പ്രതിരോധ- വിദേശകാര്യ വിഷയങ്കാങളാണ് ചര്‍ച്ച ചെയ്തതെന്നും എസ്. ജയശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.