ഖാർത്തൂം: യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് വധശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് ആടിന് ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് മുട്ടനാടിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദിയു ചാപ്പിങെന്ന യുവതിയെ ആണ് മുട്ടനാട് ആക്രമിച്ചത്. ആക്രമത്തിൽ വാരിയെല്ലിന് പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. അക്രമാസക്തനായ മുട്ടനാടിൽനിന്ന് യുവതിയെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർക്ക് സാധിച്ചില്ല. നിരവധിപ്പേർ നോക്കിനിൽക്കെയായിരുന്നു സംഭവം. ഇതേത്തുടർന്ന് മുട്ടനാടിനും ഉടമയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഉടമ നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയുമായിരുന്നു.
ദിവസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. മുന്നു വർഷം തടവിന് മുട്ടനാടിനെ കോടതി ശിക്ഷിക്കുകയായിരുന്നു. അതേസമയം മുട്ടനാടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇത് കൂടാതെ മുട്ടനാടിൻറെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കോടതി വിധിപ്രസ്താവത്തിൽ പറയുന്നു