റഷ്യയെ ലോക കായികവേദിയിൽ ഒറ്റപ്പെടുത്താൻ കായികസംഘടനകൾ. റഷ്യൻ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബ്ബുകളെയും രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഭരണസമിതിയായ യുവേഫയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കി. ഇതോടെ 24നു തുടങ്ങാനിരുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളിൽ റഷ്യയ്ക്കു പങ്കെടുക്കാനാവില്ല. ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ റഷ്യൻ ക്ലബ്ബുകൾക്കും നഷ്ടപ്പെടും.
അതിനിടെ, റഷ്യൻ അത്ലീറ്റുകളെയും ഒഫിഷ്യലുകളെയും എല്ലാ കായികമത്സരങ്ങളിൽനിന്നും മാറ്റിനിർത്തണമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) ആഹ്വാനം ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു നൽകിയ ഒളിംപിക് ഓർഡർ (ഐഒസിയുടെ ഉന്നത പുരസ്കാരം) പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്.