ഷിക്കാഗോ: യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ഭീമൻ മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു. കന്പനിക്ക് റഷ്യയിൽ 850 റസ്റ്ററന്റുകളും 62,000 ജീവനക്കാരുമാണുള്ളത്. റഷ്യയിലെ ബിസിനസ് പ്രാദേശികമായി വിൽക്കാനാണു കന്പനിയുടെ തീരുമാനം.
യുക്രെയ്നിൽ റഷ്യയുടെ നീക്കം സാധൂകരിക്കാനാവുന്നതല്ലെന്നും കന്പനിയുടെ മൂല്യത്തിന് ഇതു ചേരുന്നതല്ലെന്നും മക്ഡൊണാൾഡ്സ് വ്യക്തമാക്കി. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനി റഷ്യയിലെ സ്റ്റോറുകൾ താത്ക്കാലികമായി അടച്ചുപൂട്ടുമെന്നും ജീവനക്കാർക്ക് ശന്പളം നൽകുമെന്നും മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
കന്പനിയെയും ജീവനക്കാരെയും വാങ്ങാൻ ആളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അതുവരെ ജീവനക്കാർക്കു ശന്പളം നൽകുമെന്നും മക്ഡൊണാൾഡ്സ് അറിയിച്ചു.
റഷ്യയിൽനിന്നു പിൻവാങ്ങാനുള്ള തീരുമാനത്തിനിടെയിലും മക്ഡൊണാൾഡ്സിന്റെ ജീവനക്കാരോടും റഷ്യയിലെ വിതരണക്കാരോടും കടപ്പെട്ടിരിക്കുന്നതായും കന്പനി സിഇഒ ക്രിസ് കെപ്സിൻസ്കി പറഞ്ഞു. 100 രാജ്യങ്ങളിലായി 39,000 ഇടങ്ങളിലാണു മക്ഡൊണാൾഡ്സ് വ്യാപാരം നടത്തുന്നത്