തിരുവനന്തപുരം: മഴ ശക്തമായതോടെ സംസ്ഥാനത്തു പകർച്ചവ്യാധികൾ പടരാൻ സാധ്യതയേറുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. ഇനിയുള്ള നാലുമാസം വളരെ ശ്രദ്ധിക്കണം. എല്ലാ സർക്കാർ ആശുപത്രികളിലും പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്താനും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്സി കോർണറുകൾ സ്ഥാപിക്കാനും മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യവകുപ്പിന്‍റെ അവലോകനയോഗത്തിൽ തീരുമാനിച്ചു.
വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നു മന്ത്രി പറഞ്ഞു. ജില്ലാ ഓഫീസർമാർ ഫീൽഡ് തല അവലോകനം നടത്തി കൊതുകു വ്യാപന സാധ്യത പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.