കള്ളവോട്ട്, പരാതിയുമായി പാര്‍ട്ടികള്‍; പത്തനംതിട്ടയില്‍ പട്ടിക ചോര്‍ന്നു; ഉദ്യോഗസ്ഥനെതിരെ നടപടി

0

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം നാളെ വിധിയെഴുതും. വിജയം ഉറപ്പെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുമ്പോളും നിശ്ബദ പ്രചാരണവേളയിലും കളളവോട്ട് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍ട്ടികള്‍. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ താമസമില്ലാത്തവരും സ്ഥലത്തില്ലാത്തവരുമായ വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്തു ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ബിഎല്‍ഒമാരെ സ്വാധീനിച്ചുകൊണ്ടാണ് അന്തിമവോട്ടര്‍പട്ടികയില്‍ കൃത്രിമ വോട്ടര്‍മാരെ ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലത്തില്ലാത്തവരുടെയും താമസമില്ലാത്തവരെയും വിവിധ ഫ്ളാറ്റുകളുടെ അഡ്രസുകളിലും നിയോജകമണ്ഡലത്തിന് പുറത്തുള്ള ഫ്ളാറ്റുകളില്‍ അഡ്രസിലുള്ളവരെ വരെ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതായും ഇതില്‍ ആലത്തൂര്‍ മണ്ഡലത്തിലെ അഡ്രസ് വരെ കടന്നുകൂടിയതായും പരാതിയില്‍ പറയുന്നു. നേരിട്ട പരിശോധന നടത്തി ഇത് ഉറപ്പുവരുത്തേണ്ട ബിഎല്‍ഒമാര്‍ അടക്കമുള്ളവര്‍ വീഴ്ച വരുത്തിയതായും പരാതിയില്‍ പറയുന്നു. വ്യാജ വോട്ടിംഗ് കണ്ടെത്താനും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഉള്‍പ്പെടുത്താനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍,ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ പുങ്കന്നം 33-ാം നമ്പര്‍ ബൂത്തില്‍ ക്രമവിരുദ്ധമായി വോട്ടുകള്‍ ചേര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് വരണാധികാരിക്ക് പരാതി നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെപി രാജേന്ദ്രനാണ് പരാതി നല്‍കിയത്. വരവൂര്‍ പഞ്ചായത്തില്‍ വോട്ടുള്ള രണ്ടു പേരുടെ വോട്ടാണ് ക്രമവിരുദ്ധമായി പൂങ്കുന്നത്ത് ചേര്‍ത്തിരിക്കുന്നത്. ഇത്തരം തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി സത്വരനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച ജില്ലാ കളക്ടര്‍, വിഷയത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നാരോപിച്ച് പത്തനംതിട്ട മണ്ഡലം യുഡിഎഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി മുഖ്യവരണാധികാരിയായ ജില്ലാകളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നടപടി ആവശ്യപ്പെട്ടാണ് സമരം. ഇടത് അനുകൂല സംഘടനകളില്‍പ്പെട്ട ജീവനക്കാര്‍ വഴി പട്ടിക ബുധനാഴ്ച ചോര്‍ന്നു എന്നാണ് ആരോപണം.

കള്ളവോട്ടിന് കളമൊരുക്കാനുള്ള നടപടിയാണിതെന്ന് ആന്റോ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വെച്ചാണ് ഒരു ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ പരസ്പരം അറിയാറുള്ളത്. അതിനിടെയാണ് പട്ടിക ചോര്‍ന്നത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന കോന്നി താലൂക്ക് ഓഫീസിലെ യദുകൃഷ്ണനെ ജില്ലാ കളക്ടറും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം മുഖ്യ വരണാധികാരിയുമായ എസ് പ്രേം കൃഷ്ണന്‍ സസ്‌പെന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here