ബംഗളൂരു: കര്‍ണാടക ഹസനിലെ കാപ്പിത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തണ്ണീര്‍ക്കൊമ്പന്‍. ജലസേചനത്തിനുള്ള പൈപ്പുകള്‍ തകര്‍ക്കലായിരുന്നു സ്ഥിരം പരിപാടി. പൈപ്പില്‍ നിന്നുള്ള ജലധാരയില്‍ കുളിച്ച് രസിച്ചും വെള്ളം കുടിച്ചും മണിക്കൂറുകളോളം നില്‍ക്കുകയും ചെയ്തതോടെയാണ് കാട്ടുകൊമ്പന് തണ്ണീര്‍ക്കൊമ്പന്‍ എന്ന പേരുവീണത്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്മുണ്ടാക്കുമായിരുന്നെങ്കിലും ഇതുവരെ ആരെയും ഉപദ്രവിച്ച ചരിത്രമില്ല.
ഇന്നലെ പുലര്‍ച്ചെയാണ് എടവക പഞ്ചായത്തിലെ പായോട് കുന്നിലാണ് ആനയെ ആദ്യമെത്തിയത്. പിന്നീട് മാനന്തവാടി പുഴ നീന്തിക്കടന്ന് നഗരത്തിലെത്തിയ ആന താലൂക്ക് ഓഫീസ്, ട്രാഫിക് പൊലീസ് സ്റ്റേഷന്‍, ട്രഷറി, കോടതിക്കരികിലൂടെ നീങ്ങി. ആന ഇറങ്ങിയതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകല്‍ മുഴുവന്‍ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേര്‍ന്നാണ് നിലയുറപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.