തിരുവനന്തപുരത്ത് തുടക്കമിട്ട സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്ക് വിമർശനവുമായി നടി ജോളി ചിറയത്ത്. പരിപാടിയുടെ ഉദ്ഘാടന വേദിയിലെ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലാണ് ജോളിയുടെ വിമർശനം. തിരിതെളിക്കുന്ന വേളയിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്’ എന്നാണ് ജോളി ചിറയത്ത് എഴുതിയത്.
നടി ശോഭന, മന്ത്രിമാരായ ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, ആര്‍ ബിന്ദു തുടങ്ങിയവരാണ് വേദിയിലുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാന്‍, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, പി പ്രസാദ്, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, കെ എന്‍ ബാലഗോപാല്‍, എ കെ ശശീന്ദ്രന്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, കെ രാജന്‍, വി അബ്ദുറഹിമാന്‍, വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, യു എ ഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, വ്യവസായി എം എ യൂസഫലി, വ്യവസായി ബി രവിപിള്ള തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
കേരളീയം വേദിയിലെ സ്ത്രീ പ്രാതിനിധ്യം കുറവായിരുന്നെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ പരക്കെ ഉയരുന്ന വേളയിലാണ് നടിയുടെ പ്രതികരണം.