നവംബർ 30ന് നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാം, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ലഭിച്ചതിനെക്കാൾ ദിനങ്ങളാണ് തെലങ്കാനയിൽ പാർട്ടികൾക്ക് ലഭിച്ചത്. ഒക്ടോബർ ഒമ്പതിന് തെരഞ്ഞടുപ്പ് ദിനം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നിരുന്നു.
തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിആർഎസ്. അതേസമയം കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രത്തിലാണ്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉയർത്തിയത്. അതേസമയം സംസ്ഥാനത്ത് ബിജെപിക്കും പ്രചരണരംഗത്ത് സജീവമായിരുന്നെങ്കിലും അവർ ഭരണത്തിലെത്താൻ സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
2290 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി രാമറാവു, ടിപിസിസി പ്രസിഡന്റ് എ. രേവന്ദ് റെഡ്ഢി, ബിജെപി ലോക്‌സഭ അംഗം ബന്ദി സഞ്ജയ് കുമാർ, ഡി. അരവിന്ദ് എന്നിവരാണ് പ്രമുഖ സ്ഥാനാർത്ഥികൾ.