വൈശാഖ് നെടുമല
ദുബായ്: ശുചിത്വ ബോധവത്കരണവും ഇതോടനുബന്ധിച്ചുള്ള നിയമങ്ങളും കർശനമായി നടപ്പിലാക്കാനൊരുങ്ങി ഒമാൻ ഭരണകൂടം. രാജ്യത്ത് മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് ഈ അറിയിപ്പിലൂടെ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
നിർദേശങ്ങളും നിയമങ്ങളും പാലിക്കാതെ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പിക്‌നിക് ഇടങ്ങൾ, ക്യാമ്പുകൾ എന്നിവിടങ്ങളിൽ മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും, ഇവ നിർമ്മാർജ്‌ജനം ചെയ്യുന്നതിനായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
സർക്കാരിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് അലക്ഷ്യമായി നിക്ഷേപിച്ച മാലിന്യം കൃത്യമായ ഇടങ്ങളിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് ഒരു ദിവസത്തെ സമയം അനുവദിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ജനങ്ങൾക്കായി ശുചിത്വ ബോധവത്കരണ പരിപാടികൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.