ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ രൂപപ്പെട്ട വിള്ളല്‍ കൂടുതല്‍ വ്യാപിക്കുന്നു. ഇതിനകം 678 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. രണ്ട് ഹോട്ടലുകളും നിരവധി വീടുകളും ക്ഷേത്രങ്ങളും വിള്ളലിന്റെ ഭീഷണിയിലാണ്. 81 കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശി പ്രകാരം റൂര്‍ക്കി സെന്‍ട്രല്‍ ബില്‍ഡിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.
ജോഷിമഠിലെ 200 ഓളം വീടുകള്‍ താമസിക്കാന്‍ കഴിയാത്ത വിധം വിണ്ടുകീറിയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ താമസിക്കുന്നവര്‍ ഉടന്‍തന്നെ വാടക വീടുകളിലേക്കോ താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ മാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വീട് ഒഴിഞ്ഞുപോകുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് 4000 രൂപ വീതം സഹായം നല്‍കുമെന്ന് ഭരണകൂടം അറിയിച്ചിരുന്നു.
പ്രദേശത്തെ ഹോട്ടല്‍ മലരിഇന്‍, ഹോട്ടല്‍ മൗണ്ട് വ്യൂ എന്നിവയിലുണ്ടായ വിള്ളല്‍ രൂക്ഷമായി. ഇതോടെ ഇവ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു. മേഖലയെ സുരക്ഷിതമല്ലാത്ത് സോണ്‍ ആയി പ്രഖ്യാപിച്ചുവെന്നും ആളുകളെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
ചമോലിയില്‍ ജില്ലാ ഭരണകൂടം വീടുവീടാന്തരം കയറിയിറങ്ങി സര്‍വേ നടത്തുകയാണ്. ചമോലയിലെ ഉയര്‍ന്ന മേഖലകയില്‍ കനത്ത മഞ്ഞും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.