ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന്. സൗരാഷ്ട്ര, സൂററ്റ് അടക്കം 19 ജില്ലകളിലെ 89 മണ്ഡലങ്ങളങ്ങളിലാണ് ഇന്നു പോളിംഗ്. ശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വോട്ടെണ്ണൽ എട്ടിനു നടക്കും.
ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ഗുജറാത്തിൽ ആം ആദ്മി പാർട്ടിയും ശക്തമായ സാന്നിധ്യമാണ്. തുടർഭരണത്തിനായി ബിജെപിയും ഭരണം തിരികെപ്പിടിക്കാൻ കോണ്‍ഗ്രസും പഞ്ചാബിലേതുപോലെ അദ്ഭുതം കാട്ടാൻ എഎപിയും വ്യാപക പ്രചാരണം നടത്തി. ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന 89 സീറ്റുകളിലേക്ക് 788 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ തുടങ്ങിയവരാണ് പ്രചാരണങ്ങൾക്കു നേതൃത്വം നൽകിയത്.
ഇന്ന് 25,434 പോളിംഗ് ബൂത്തുകളിൽ രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു വരെ നീളും. ആകെ ബൂത്തുകളിൽ 16,146 എണ്ണം ഗ്രാമങ്ങളിലാണെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളും വെബ്കാസ്റ്റിംഗ് അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ടെന്നു കമ്മീഷൻ വിശദീകരിച്ചു.