ദോഹ: ഖത്തറിൽ നടക്കുന്നത് ലോകഫുട്ബോൾ മാമാങ്കത്തിന്റെ 22ാം പതിപ്പാണ്. കലാശപ്പോരിന് ലയണൽ മെസിയുടെ അർജന്റീന നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെ ബൂട്ടുകെട്ടുമ്പോൾ ഒരു കാര്യം ഉറപ്പ്. ലോകകപ്പിന് ഇത്തവണയും പുതിയ അവകാശികളുണ്ടാകില്ല. ഫൈനലിൽ ജയം ആർക്കൊപ്പമായാലും സ്വന്തമാകുക മൂന്നാം ലോകകിരീടമാണ്.
യുറുഗ്വായ്, ഇറ്റലി, ജർമനി, ബ്രസീൽ, ഇംഗ്ലണ്ട്, അർജന്റീന, ഫ്രാൻസ്, സ്പെയിൻ എന്നീ എട്ട് ടീമുകൾക്ക് മാത്രമാണ് ഇതുവരെ ലോകകപ്പിൽ മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത്. അവസാനമായി ഒരു ടീം ആദ്യമായി ലോകകപ്പ് നേടിയതാകട്ടെ 2010ൽ സ്പെയിൻ ലോകചാമ്പ്യൻമാരായപ്പോഴാണ്.
ഇത്തവണ സെമി ഫൈനലിൽ എത്തിയ നാല് ടീമുകളിൽ ക്രൊയേഷ്യയും മൊറോക്കയും ലോകകപ്പ് നേടാത്തവരാണ്. എന്നാൽ രണ്ട് ടീമുകളും സെമി ഫൈനലിൽ തോറ്റ് പുറത്തായി. ഇതോടെയാണ് ഇത്തവണയും പുതിയ ജേതാക്കളുണ്ടാകില്ലെന്ന് ഉറപ്പായത്.
ബ്രസീൽ അഞ്ച് തവണ കപ്പ് നേടിയപ്പോൾ നാല് കിരീടങ്ങളുമായി ഇറ്റലിയും ജർമനിയുമാണ് രണ്ടാം സ്ഥാനത്ത്. യുറുഗ്വായ്, ഫ്രാൻസ്, അർജന്റീന എന്നിവർ രണ്ട് തവണ കപ്പുയർത്തിയപ്പോൾ ഇംഗ്ലണ്ടും സ്പെയിനും ഓരോ തവണയും കപ്പടിച്ചു.
അതോടൊപ്പം തന്നെ ലോകകപ്പിന്റെ 22 പതിപ്പുകൾ പിന്നിടുമ്പോഴും കിരീടം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തേക്ക് പോകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഫൈനലിൽ പോലും ഈ രണ്ട് മേഖലയിൽ നിന്നുള്ള ടീമുകളല്ലാതെ ഏറ്റുമുട്ടിയിട്ടുമില്ല.