ചറ്റോഗ്രാം: ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഇന്നിംഗ്സ് 404 റൺസിന് അവസാനിച്ചു. രണ്ടാം ദിവസത്തെ രണ്ടാം സെഷൻ വരെ ബാറ്റ് ചെയ്ത ഇന്ത്യ വാലറ്റത്ത് കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 400 റൺസ് കടന്നത്.
ഒന്നാം ദിനം ബാറ്റിംഗ് അവസാനിക്കുമ്പോൾ ഇന്ത്യ 278-6 എന്ന നിലയിലായിരുന്നു. 82 റൺസുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ശ്രേയസ് അയ്യർക്ക് നാല് റൺസ് കൂടി മാത്രമാണ് നേടാൻ സാധിച്ചത്. അയ്യർ പുറത്താക്കുമ്പോൾ 293-7 എന്ന നിലയിലായിരുന്ന ഇന്ത്യക്കായി എട്ടാം വിക്കറ്റിൽ അശ്വിൻ – കുൽദീപ് സഖ്യം 92 റൺസ് കൂട്ടിച്ചേർത്തു.
113 പന്തിൽ രണ്ട് വീതം ഫോറും സിക്സും നേടിയ അശ്വിൻ 58 റൺസെടുത്താണ് പുറത്തായത്. തഴക്കമുള്ള ബാറ്ററെപ്പോലെ ക്രീസിൽ നിലയുറപ്പിച്ച റിസ്റ്റ് സ്പിന്നർ കുൽദീപ്, 114 പന്ത് നേരിട്ട് 40 റൺസ് നേടി.
ബംഗ്ലാദേശിനായി തെജുൽ ഇസ്ലാം, മെഹ്ദി ഹസൻ എന്നിവർ നാല് വിക്കറ്റ് നേടിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഖാലിദ് അഹ്മദ്, ഇബാദത്ത് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.