ശബ്ദമാധുര്യം കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ കനേഡിയൻ ഗായിക സെലിൻ ഡിയോണിനു (54) ഗുരുതര നാഡീരോഗം സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ പുനരാരംഭിക്കാനിരുന്ന യൂറോപ്യൻ പര്യടനം ഉൾപ്പെടെ സംഗീത പരിപാടികളിൽനിന്നു തൽക്കാലം വിട്ടുനിൽക്കുകയാണെന്നു സെലിൻ ഇൻസ്റ്റഗ്രമിലൂടെ വെളിപ്പെടുത്തി.
പത്ത് ലക്ഷത്തിൽ ഒരാൾക്കു വരുന്ന സ്റ്റിഫ് പഴ്‌സൻ സിൻഡ്രോം എന്ന രോഗമാണു ഗായികയ്ക്ക്. പേശികളുടെ ചലനം സ്തംഭിച്ച് നടക്കാനും പാടാനും പ്രയാസപ്പെടുന്ന ദുരിതകാലത്തിലൂടെയാണു താനിപ്പോൾ കടന്നുപോകുന്നതെന്ന് അവർ നിറകണ്ണുകളോടെ പറഞ്ഞു.
ടൈറ്റാനിക് സിനിമയിലെ പ്രശസ്തമായ ‘മൈ ഹാർട്ട് വിൽ ഗൊ ഓൺ’ അടക്കം ഹിറ്റ് ഗാനങ്ങളിലൂടെ കോടിക്കണക്കിനു ആരാധകരുടെ ഹൃദയം കവർന്ന പാട്ടുകാരിയാണു സെലിൻ. ആരാധകരോട് ഒപ്പം പാടാൻ ആവശ്യപ്പെടാറുള്ള സെലിന്റെ ലൈവ് ഷോകൾ ജനസമുദ്രങ്ങളായിരുന്നു. 20 കോടി ആൽബം വിറ്റ ഗായികമാരുടെ പട്ടികയിലും സെലിനുണ്ട്. 5 ഗ്രാമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്