പെരുമ്പാവൂർ : കഴിഞ്ഞ നാലിന് താന്നിപ്പുഴയിൽ വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയെ തൃശ്ശൂരിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23) ആണ് അറസ്റ്റിലായത്. വയോധികയുടെ പിന്നാലെ ബൈക്കിലെത്തിയ യുവാവ് മൂന്നര പവന്റെ സ്വർണമാലയാണ് പൊട്ടിച്ചത്. സംഭവം അടുത്തവീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു.
കൂടുതൽ ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ രീതിയിൽ മൂന്ന് മാലപൊട്ടിക്കൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. രണ്ടുമാസം ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ.മാരായ റിൻസ് എം. തോമസ്, ജോഷി മാത്യു, എ.എസ്.ഐ.മാരായ എം.കെ. അബ്ദുൾ സത്താർ, സുഭാഷ് തങ്കപ്പൻ, എസ്.സി.പി.ഒ. പി.എ. അബ്ദുൾ മനാഫ്, സി.പി.ഒ. മാരായ എം.ബി. സുബൈർ, ജീമോൻ കെ. പിള്ള എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്