യുഎഇ: ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
ശിശുക്കളിലാണ് കൂടുതലായും രോഗം പടരുന്നത്. അതുകൊണ്ടുതന്നെ രോഗബാധിതരായ കുട്ടികളെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുതെന്ന് മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
കുട്ടികള്‍ക്ക് ഇന്‍ഫ്‌ലുവന്‍സ കുത്തിവയ്പ് അടിയന്തിരമായി എടുക്കണം. രോഗത്തിന്റെ തീവ്രത, സങ്കീര്‍ണതകള്‍ എന്നിവ ഒഴിവാക്കാന്‍ ഫ്‌ലൂ വാക്‌സിന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
രാജ്യത്ത് ശീതകാലം ആരംഭിക്കുന്നതോടെ, പനി, ചുമ, ജലദോഷം, ശരീരവേദന, ഛര്‍ദ്ദി, ശ്വാസതടസ്സം എന്നിവയുള്ള കുട്ടികളുടെ കേസുകൾ വളരെയധികം വർധിക്കുന്ന സാഹചര്യമാണെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും അധികൃതർ നിർദേശം നൽകുന്നുണ്ട്. ഇന്‍ഫ്‌ലുവന്‍സയുടെ സാധാരണ ലക്ഷണങ്ങള്‍ ഉയര്‍ന്ന പനി, ചുമ, ഛര്‍ദ്ദി, ഭക്ഷണത്തോടുള്ള വിരക്തി എന്നിവയൊക്കെയാണ്.
രാജ്യത്തെ മിക്ക ക്ലിനികുകളുലും ഇന്‍ഫ്‌ലുവന്‍സ കണ്ടെത്തുന്നതിനുള്ള ദ്രുത പരിശോധനയ്ക്കുള്ള റാപിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാണ്.