ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിലെ കുരുക്കു കാണിച്ച ശേഷം യുവാവ് ആത്മഹത്യചെയ്തു. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്‌സൺ (25) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ശേഷം ജയ്‌സൺ തിരുവനന്തപുരത്ത് സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ വിഡിയോ കോളിൽ വിളിച്ച് തൂങ്ങിമരിക്കാൻ പോകുകയാണെന്നു അറിയിച്ചു. ഭാര്യ വിവരം മറ്റുള്ളവരെ അറിയിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ഭർത്താവിന്റെ കഴുത്തിലെ കുരുക്കു കണ്ട ഭാര്യ ഈ വിവരം ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിളിച്ചറിയിച്ചു. സുഹൃത്തുക്കൾ ഇദ്ദേഹത്തെ ഫോണിൽ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഹൈദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്‌ഐ ബൈജു പി.ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം ക്വാർട്ടേഴ്‌സിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജയ്‌സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്.