പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി; ഷാരോൺ മരിച്ചത് വിഷാംശം ഉള്ളിൽ ചെന്ന്; സ്കൂൾ വിദ്യാർഥിയുടെ മരണവും സമാന സാഹചര്യത്തിൽ; ദുരൂഹത

0

പാറശാല: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ ജെ.പി ഷാരോൺരാജ് ആണ് ചൊവ്വാഴ്ച മരിച്ചത്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയാണ് ഷാരോൺ.14ന് രാവിലെ ഷാരോൺരാജും സുഹൃത്ത് റെജിനും രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അൽപ സമയം കഴിഞ്ഞ് ഛർദിച്ച് അവശനിലയിൽ ഷാരോൺരാജ് പുറത്തേക്ക് എത്തി.

പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞ ശേഷം വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. അവശനായ ഷാരോൺരാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടിൽ എത്തിയപ്പോൾ ഷാരോൺരാജ് ഛർദിച്ച് അവശനിലയിൽ ആയിരുന്നു. ഉടൻ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ രാത്രിയോടെ വീട്ടിലേക്ക് അയച്ചു.

അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ‍ൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്നു മരിച്ചു പെ‍ാലീസ് അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേട്ടും ആശുപത്രിയിൽ‌ മെ‍ാഴി രേഖപ്പെടുത്തിയിരുന്നു.

ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് വീട്ടിലേക്കു പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പെ‍ാലീസിനു പരാതി നൽകി.

പതിനൊന്നുകാരന്റെ മരണവും സമാന സാഹചര്യത്തിൽ

പാറശാല: സുഹൃത്തിന്റെ വീട്ടിൽ നിന്നു നൽകിയ പാനീയം കുടിച്ച് യുവാവും അജ്ഞാതൻ നൽകിയ ജ്യൂസ് കഴിച്ച് സ്കൂൾ വിദ്യാർഥിയും മരിച്ച സംഭവങ്ങളിൽ സമാനതകൾ ഒട്ടേറെ. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥി നൽകിയ ജ്യൂസ് കഴിച്ച് അവശ നിലയിൽ ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ (11) ന്റെ മരണം.

രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയിൽ ആണ്. പാനീയം കുടിച്ച ആദ്യദിവസം നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. വ്യക്കകളുടെ പ്രവർത്തനം ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഭാഗികമായി നിലച്ചു. ഇരു സംഭവങ്ങളിലും വായ്ക്കുള്ളിൽ വ്രണം ഉണ്ടായി ആഹാരം കഴിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടു. ആസിഡിനു സമാനമായ ദ്രാവകം കുടിച്ചതാണ് മരണ കാരണം എന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടർമാരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here