ഫ്ലോറിഡ: പൊലീസിനെ തെറി വിളിക്കാനായി മാത്രം നിരന്തരം ഫോൺ ഉപയോഗിക്കുന്ന സ്ത്രീയെ താക്കീത് ചെയ്‌ത് പോലീസ്. അവിശ്വസനീയമെങ്കിലും കാർല ജെഫേഴ്‌സൺ എന്ന 55കാരി ഈ വർഷം 12,512 തവണയാണ് ഫ്ലോറിഡയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചത്. ഫോൺ എടുക്കുന്ന പൊലീസുകാർക്കെതിരെ അധിക്ഷേപം നടത്തുകയാണ് ഇവരുടെ പതിവ്. അടിയന്തര ഘട്ടങ്ങളിൽ മാത്രം ബന്ധപ്പെടാനുള്ള 911 എന്ന നമ്പറിലേക്കാണ് ഇവർ നിരന്തരം വിളിക്കുന്നത്.
സെന്റ് പീറ്റേഴ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെയും പിനെലസ് കൗണ്ടി ഷെരീഫ് ഓഫീസിലെയും ഫോണുകളിലേക്ക് ഇവരുടെ കോളുകൾ എത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഇൻകമിംഗ് ട്രാഫിക്കിന്റെ 10 ശതമാനവും ജെഫേഴ്‌സണിന്റെ കോളുകളാണെന്ന് പൊലീസ് പറയുന്നു.