ഭോപ്പാൽ: മധ്യപ്രദേശിൽ മലിന ജലം കുടിച്ച് രണ്ടു പേർ മരിച്ചു. 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം.
പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യവിദഗ്ധർ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഇവർ മരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായ പത്ത് പേർ ദാമോയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മലിനജലം കുടിച്ചത് വഴി ഇവർക്ക് ഗുരുതര ഉദരരോഗങ്ങളാണ് ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ഗ്രാമത്തിലെ നിരവധി പേർക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാൾ പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കി.