‘വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ പറ്റുമോ?’ ജാവഡേക്കറെ കണ്ടെന്ന് ഇപി; തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന

0

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ജാവഡേക്കർ വന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു. അതിനിടെ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി.

‘പ്രകാശ് ജാവഡേക്കർ എന്നെ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു.’- ഇപി ജയരാജൻ വ്യക്തമാക്കി. ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കർ വന്നതെന്നും ഇപി

തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയെന്നാണ് ഇപി ജയരാജൻ ആരോപിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.’കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവർത്തകരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങൾ. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാൻ നടത്തിയ നീക്കമാത്രമാണ് തനിക്കെതിരായ ആരോപണം. ഞാൻ ബിജെപിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭാ സുരേന്ദ്രനും തമ്മിൽ ആന്തരിക ബന്ധമുണ്ട്.’ – ഇപി പറഞ്ഞു.

ശോഭ സുരേന്ദ്രനുമായി മകന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിവാഹത്തിന് വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളത്. ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ ഞങ്ങളെ വലിച്ചിഴക്കേണ്ടെന്നും ഇപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here