ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന്‍റെയും പരമ്പരയുടേയും ജേതാക്കളെ തീരുമാനിക്കുന്ന ദിവസമാണിന്ന്

0

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന്‍റെയും പരമ്പരയുടേയും ജേതാക്കളെ തീരുമാനിക്കുന്ന ദിവസമാണിന്ന്. എഡ്‍ജ്ബാസ്റ്റണില്‍ അവസാന ദിവസമായ ഇന്ന് ഏഴ് വിക്കറ്റ് കയ്യിലിരിക്കേ 119 റണ്‍സ് നേടാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം അവിസ്മരണീയ തിരിച്ചുവരവിലൂടെ പരമ്പര പിടിച്ചെടുക്കാന്‍ ഇന്ത്യയും. ഇന്നലെയും മഴ കളിച്ച എഡ്‍ജ്ബാസ്റ്റണില്‍ ഇന്നത്തെ കാലാവസ്ഥാ സാധ്യതകള്‍ നോക്കാം. 
രാവിലെ 15 ഡിഗ്രിക്കടുത്തായിരിക്കും എഡ്‍ജ്ബാസ്റ്റണിലെ താപനില എന്നാണ് വെതർ ഡോട് കോമിന്‍റെ കാലാവസ്ഥാ പ്രവചനം. ഇന്നത്തെ ദിനം എഡ്‍ജ്ബാസ്റ്റണ്‍ മേഘാവൃതമായിരിക്കും എന്നാണ് റിപ്പോർട്ട്. മഴയ്ക്കുള്ള സാധ്യത വളരെ കുറവാണ്. ആദ്യ രണ്ട് സെഷനുകൾക്കുള്ളിൽ ഫലം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാല്‍ മത്സരത്തെ മഴ ബാധിക്കാനുള്ള സാധ്യത വിരളമാണ്. 
ടെസ്റ്റ് അവസാന ദിനത്തിലേക്ക്
എഡ്‍ജ്‍ബാസ്റ്റണില്‍ 378 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാംദിനം സ്റ്റംപെടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്. 76* റണ്‍സോടെ ജോ റൂട്ടും 72* റണ്‍സോടെ ജോണി ബെയ്ര്‍സ്റ്റോയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂട്ടും ബെയ്ര്‍സ്റ്റോയും ചേര്‍ന്ന് ഇതുവരെ 150 റണ്‍സ് അടിച്ചുകൂട്ടിയതിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍. ഈ കൂട്ടുകെട്ട് പൊളിച്ചാലും ക്രീസിലെത്താനുള്ള ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യക്ക് തലവേദനയാവും. 

ഇന്ന് ആദ്യ സെഷനില്‍ ഇന്ത്യയുടെ ഓവറുകള്‍ നിർണായകമാകും. ഇന്നലെ 107 റണ്‍സ് ഇംഗ്ലീഷ് ഓപ്പണർമാരായ സാക്ക് ക്രൗലിയും അലക്സ് ലീസും ഒന്നാം വിക്കറ്റില്‍ ചേർത്തതും ഇന്ത്യക്ക് വിനയായി. 76 പന്തില്‍ 46 റണ്‍സെടുത്ത സാക്കിനെ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുമ്ര ബൗൾഡാക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ മൂന്നാമന്‍ ഓലീ പോപ് പുറത്തായെങ്കിലും അർധസെഞ്ചുറി തികച്ച് ഗംഭീരമായി മുന്നേറിയ അലക്സ് ലീസ്  65 പന്തില്‍ 56 റണ്ണെടുത്തു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here