വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ചില വാക്കുകള്‍ പാർലമെന്റിൽ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ലെന്ന് സ്പീക്കർ ഓം ബിര്‍ള. 1954 മുതൽ നിലവിലുള്ള ഒരു പാർലമെന്റ് നടപടിയാണിത്. അതിന്റെ പേരിൽ അനാരോഗ്യ ചർച്ചകൾ വേണ്ടെന്നും സ്പീക്കർ പറഞ്ഞു.
നേരത്തേ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ബുക്ക്ലെറ്റിലാണ് അസാധാരണ നിര്‍ദേശം പുറത്തിറക്കിയത്. അഴിമതിക്കാരൻ എന്ന വാക്ക് ഇനിമുതല്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശത്തിലുള്ളത്.
നാട്യക്കാരന്‍, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി, വിനാശപുരുഷന്‍, ഖാലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തം കൊണ്ട് കളിക്കുന്നു, ഉപയോഗ ശൂന്യമായ എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
ഇത്തരം പദങ്ങള്‍ പാര്‍ലമെന്റില്‍ ഉപയോഗിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കും. നിര്‍ദേശങ്ങള്‍ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് നിരോധനം. ഭരണപക്ഷത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് നിര്‍ദേശമെന്നാണ് വിവരം.