ന്യൂഡൽഹി: രജിസ്റ്റർ ചെയ്ത ആറ് എഫ്.ഐ.ആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയെ സമീപിച്ചു. ട്വീറ്റുകളുടെ പേരിൽ യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. യു.പിയിലെ മുസഫർനഗർ, ഗാസിയാബാദ്, സിതാപൂർ, ലക്ഷ്മിപൂർ , ഹാഥ്റസ് എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.
തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച യു.പി പൊലീസ് നടപടിയുടെ ഭരണഘടന സാധുതയേയും അദ്ദേഹം ചോദ്യം ചെയ്തു. ഐ.ജി പ്രീതി ഇന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തനിക്കെതിരായ ആറ് കേസുകളും ഒന്നാക്കി ഡൽഹിയിലേക്ക് മാറ്റണമെന്നും മുഴുവൻ കേസുകളിലും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും സുബൈർ ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലെ ട്വീറ്റുകളുടെ പേരിൽ ജൂൺ 27നാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷം വളർത്തുന്നതാണ് പോസ്റ്റുകളെന്ന് ആരോപിച്ചായിരുന്നു സുബൈറിന്റെ അറസ്റ്റ്.