ശാസ്താംകോട്ട: കടമ്പനാട്, കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പുത്തനമ്പലം ഭാഗത്ത് എത്തിയാൽ റോഡിലൂടെ ചാടിക്കടക്കാനും പറ്റില്ല, നീന്തിക്കടക്കാനും പറ്റില്ല. രണ്ടും കൽപിച്ചിറങ്ങിയാൽ മുട്ടൊപ്പം ചളിയിൽ പുതയും. മാസങ്ങളായി തകർന്നു തരിപ്പണമായി കിടന്ന റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പരീക്ഷണമാണ് നാട്ടുകാർക്കും യാത്രക്കാർക്കും വിനയായത്.
കുന്നത്തൂർ നെടിയവിള-വേമ്പനാട്ടഴികത്ത് റൂട്ടിൽ പുത്തനമ്പലം ജങ്ഷനോട് ചേർന്നുള്ള ഭാഗത്തെ കുഴികളിൽ രാത്രിയുടെ മറവിൽ മണ്ണിട്ട് മൂടിയതാണ് പ്രശ്നമായത്. മഴക്കാലമാണെന്ന ചിന്ത പോലുമില്ലാതെ അധികൃതർ നടത്തിയ നവീകരണം മൂലം കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.
ഉഴുതുമറിച്ച പാടം പോലെ പുത്തനമ്പലത്തെ റോഡ് മാറിയതോടെ ഈ ഗ്രാമം തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സൈക്കിൾ യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപെടുന്നത് പതിവ് കാഴ്ചയാണ്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലടക്കം ചളി പുരളുന്നതിനാൽ വിദ്യാർഥികളടക്കമുള്ളവർ പലപ്പോഴും വീടുകളിലേക്ക് തിരികെ മടങ്ങുകയാണ് പതിവ്.
ചളിപ്പറമ്പായ റോഡിന്റെ പരിസരത്ത് താമസിക്കുന്നവരും കച്ചവടക്കാരുടെയും ദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല. അടൂർ, ഏനാത്ത്, കടമ്പനാട്, മണ്ണടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എളുപ്പമാർഗമായി തെരഞ്ഞെടുക്കുന്ന പാത കൂടിയാണിത്. ഐവർകാല, പുത്തനമ്പലം പ്രദേശവാസികൾക്ക് കുന്നത്തൂർ പഞ്ചായത്ത് ഓഫിസിലും മറ്റ് ഓഫിസുകളിലും സ്കൂളിലും മറ്റുമെത്താനുള്ള മാർഗം കൂടിയാണിത്.
സദാസമയവും തിരക്കേറിയ പാതയായിട്ടും നന്നാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ആഴ്ചകൾക്കുമുമ്പ് രാത്രിയിലും പാറപ്പൊടിയും ടാർ മിശ്രിതവും എത്തിച്ച് റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.