കൊല്ലം: തൃക്കരുവ കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീ രോഗങ്ങളേടുതുൾപ്പെടെ ആവശ്യമായ മരുന്നുകൾ കിട്ടാനില്ലെന്ന് പരാതി. വൈറൽ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ സ്റ്റോക്കുണ്ടായിരുന്ന മരുന്നുകൾ തീർന്നു. ആശുപത്രിയിൽ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും മരുന്നിന്‍റെ ക്ഷാമം രൂക്ഷമാണ്. ഇതുമൂലം പ്രമേഹം ഉൾപ്പെടെ സ്ഥിരം മരുന്ന് വാങ്ങാനെത്തുന്ന വയോധികർ അടക്കമുള്ളവരാണ് ബുദ്ധിമുട്ടുന്നത്.
മുമ്പ് ഒ.പിയിൽ 100 പേരാണ് ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇപ്പോൾ 300ലധികം ഒ.പിയാണ് നടക്കുന്നത്. മരുന്ന് ക്ഷാമംമൂലം പല മരുന്നുകളും കുറിച്ചുനൽകുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഇതുമൂലം മെഡിക്കൽ സ്റ്റോറുകളിൽ ശരാശരി ഓരോ കുട്ടിക്കും 300 മുതൽ 350 രൂപ വരെ ചെലവാകുന്നതായി രക്ഷിതാക്കൾ പറഞ്ഞു.