മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 76 ശതമാനമായി ഉയർന്നു. ഈ വർഷത്തെ ആദ്യ പകുതിയിൽ 25.39 ബാരൽ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ ഇതേ കാലയളവിൽ 14.42 ബാരൽ ആയിരുന്നു കയറ്റുമതി.
ചൈനയിലേക്കാണ് ഒമാൻ കൂടുതൽ കയറ്റുമതി ചെയ്യുന്നത്. ഒമാൻ എണ്ണയുടെ 76 ശതമാനവും ഇവിടേക്കാണ് അയക്കുന്നത്. കഴിഞ്ഞ ആറുമാസത്തിൽ ചൈനയിലേക്കുള്ള കയറ്റുമതി 6.3 ശതമാനം വർധിച്ചു. ആകെ 123.1 ദശലക്ഷം ബാരൽ എണ്ണയാണ് 2022ന്റെ ആദ്യപകുതിയിൽ ചൈനയിലേക്ക് അയച്ചത്.
ഈവർഷം ആദ്യ പകുതിയിൽ ഒമാനിലെ പ്രതിദിന ശരാശരി എണ്ണ ഉൽപാദനം 9.7 ശതമാനമായി വർധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ദിവസേന ഉൽപാദനം 1.05ദശലക്ഷം ബാരലായി ഉയർന്നു. കഴിഞ്ഞ ആറു മാസക്കാലത്തെ മൊത്തം എണ്ണ ഉൽപാദനം 189.55ദശലക്ഷം ബാരലായും വർധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 172.84 ദശലക്ഷം ബാരലായിരുന്നു ഉൽപാദനം. മൊത്തം അസംസ്കൃത എണ്ണ ഉൽപന്നങ്ങളുടെ ഉൽപാദനം 13.2 ശതമാനമായാണ് ആദ്യ ആറുമാസത്തിൽ കൂടിയത്. 2022ന്റെ ആദ്യപകുതിയിൽ 150.47 ബാരലായിരുന്നു അസംസ്കൃത എണ്ണ ഉൽപന്നങ്ങളുടെ മൊത്തം ഉൽപാദനം. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 132.92 ദശലക്ഷം ബാരലായിരുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എണ്ണ നിക്ഷേപം കണ്ടെത്തിയതിനാൽ ഉൽപാദനം വർധിക്കുമെന്ന് നേരത്തേ ഊർജ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് മൂന്ന് വർഷക്കാലത്തേക്ക് പ്രതിദിന എണ്ണ ഉൽപാദനം 50,000 ബാരൽ മുതൽ ഒരു ലക്ഷം ബാരൽവരെ വർധിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ മൊത്തം എണ്ണ കയറ്റുമതി 16.2 ശതമാനം വർധിച്ചു. ഈ വർഷം ആദ്യ പകുതിയിൽ 162.4 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 139 ദശലക്ഷം ബാരൽ എണ്ണ കയറ്റി അയച്ചിരുന്നു. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 0.7 ശതമാനം ഉൽപാദനം വർധിച്ചു.