ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ 2–ാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. പരുക്കിനെത്തുടർന്ന് ആദ്യ ഏകദിനം നഷ്ടമായ വിരാട് കോലി പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയതാണ് ഇന്ത്യൻ ടീമിലെ മാറ്റം. ശ്രേയസ് അയ്യർക്കു പകരമാണു കോലി പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ മാറ്റമില്ലെന്നു ക്യാപ്റ്റൻ ജോസ് ബട്‌ലർ അറിയിച്ചു.
ടീം ഇന്ത്യ– രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹൽ, പ്രസിദ്ധ് കൃഷ്ണ.
ടീം ഇംഗ്ലണ്ട്– ജെയ്സൻ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ലിയാം ലിവിങ്സ്റ്റൻ, മൊയീൻ അലി, ഡേവിഡ് വില്ലി, ക്രെയ്ഗ് ഓവർട്ടൻ, ബ്രൈഡൻ ക്രേസ്, റീസ് ടോപ്ലേ.
ആദ്യ ഏകദിനത്തിൽ 6 വിക്കറ്റുമായി ഇംഗ്ലണ്ടിനെ തകർത്തു തരിപ്പണമാക്കിയ പേസർ ജസ്പ്രീത് ബുമ്രയുടെ മിന്നും ഫോമിലാണ് ഇന്നും ഇന്ത്യൻ ക്യാംപ് വിശ്വാസമർപ്പിക്കുന്നത്. ഓവലിലെ 10 വിക്കറ്റ് വിജയം ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്. ബുമ്രയുടെ പങ്കാളി മുഹമ്മദ് ഷമിക്കും സഹപേസർ പ്രസിദ്ധ് കൃഷ്ണയ്ക്കും നല്ല പ്രകടനം നടത്താൻ കഴിയുന്ന പിച്ചാകും ലോഡ്സിലേതെന്നാണ് നിഗമനം.
മറുവശത്ത്, ഒരു തോൽവിയിൽ കുലുങ്ങേണ്ടവരല്ല ആതിഥേയരായ ഇംഗ്ലണ്ട്. ജോസ് ബട്‌ലർ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ജയ്സൻ റോയ്, ലിയാം ലിവിങ്സ്റ്റൻ എന്നിവരടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് ഒരിക്കൽ കാലിടറിയെന്നു കരുതി അതാവർത്തിക്കപ്പെടണമെന്നുമില്ല. അതിനാൽ, ഇന്നത്തെ 2–ാം ഏകദിന മത്സഫലത്തെക്കുറിച്ച് കാലേക്കൂട്ടിയൊരു പ്രവചനം അങ്ങേയറ്റം അപക്വമാവുകയേയുള്ളൂ.