തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ കോൺഗ്രസിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപലപിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
സംഘപരിവാർ വിരുദ്ധരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് അറസ്റ്റിനെ കാണേണ്ടത്. എതിരെ ശബ്ദമുയർത്തിയാൽ ഇതൊക്കെയാകും ഫലം എന്ന ഭീഷണിയാണ് അവർ ഉയർത്തുന്നത്. എന്നാൽ ഈ ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് കോൺഗ്രസ് മൗനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൗരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തെ വിമർശിക്കാൻ വരുമ്പോൾ കോൺഗ്രസുകാർ ഇത് കൂടി മനസ്സിൽ വെക്കണം. ലീഗിനെപ്പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ:
കോൺഗ്രസുകാർ എന്നും മറക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ് ഏഹ്‌സാൻ ജഫ്രി. മുൻ കോൺഗ്രസ്സ് എംപിയാണ്. അദ്ദേഹത്തിന്റെ വിധവയാണ് ഇപ്പോൾ എൺപത്തിയഞ്ചു വയസ്സുള്ള സാകിയ ജഫ്രി. അവർ നിയമപോരാട്ടം തുടങ്ങിയിട്ട് പത്തൊൻപത് വർഷത്തിലേറെയായി. ഗുജറാത്ത് വംശഹത്യക്കിടെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ സാകിയയുടെ ഭർത്താവും മുൻ കോൺഗ്രസ്സ് എംപിയുമായ എഹ്‌സാൻ ജഫ്രി കൊല്ലപ്പെടുകയായിരുന്നു. കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ജെഫ്രിയുടെ വീട്ടിലേക്കാണ് കോളനിവാസികൾ അഭയംതേടിയെത്തിയത്. തുടർന്നുനടന്ന തീവെപ്പിൽ ജെഫ്രിയുൾപ്പെടെ 69 പേരാണ് അന്നവിടെ വെന്തുമരിച്ചത്.
നരേന്ദ്ര മോദിക്കും മറ്റ് അറുപതോളം പേർക്കും ക്ലീൻ ചിറ്റ് നൽകിയ എസ് ഐ ടി റിപ്പോർട്ട് ശരിവെച്ചതിനെതിനെതിരെ സാക്കിയ ജഫ്രി സുപ്രീം കോടതിയിൽ കൊടുത്ത ഹർജി തള്ളിക്കൊണ്ടാണല്ലോ കഴിഞ്ഞ ദിവസം കോടതിയുടെ നിർദ്ദേശമായി വന്നത്. എന്നാൽ, സാകിയ ജെഫ്രിയുടെ നിയമപോരാട്ടങ്ങൾക്ക് ഏതെങ്കിലും ഘട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതുപോയിട്ട് സോണിയ ഗാന്ധിയോ ഉന്നത കോൺഗ്രസ് നേതാക്കളോ നാളിതുവരെ സാകിയയെ പോയി കാണുകപോലും ചെയ്തിട്ടില്ല.
ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയപ്പോൾ സാകിയ ജഫ്രിയെ കാണരുതെന്നാണ് കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ അവരെ ഉപദേശിച്ചിരുന്നത്. മൃദുഹിന്ദുവോട്ടുകൾ നഷ്ട്ടപ്പെടാതിരിക്കാനായിരുന്നു കോൺഗ്രസിന്റെ ആ നിലപാട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ ‘ടെംപിൾ ടൂർ’ നടത്താൻ സമയം കണ്ടെത്തിയ രാഹുൽ ഗാന്ധി എഹ്‌സാൻ ജാഫ്രിയെപ്പറ്റിയോ ഗുൽബർഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിരുന്നില്ല.
സാക്കിയയുടെ കേസിലെ പെറ്റിഷണർ നമ്പർ 2 ആയ ടീസ്ത സെറ്റൽവാദും ഗുജറാത്ത് മുൻ ഡിജിപിയും മലയാളിയുമായ ആർബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ ജനാധിപത്യ വിരുദ്ധമായ അറസ്റ്റിൽ സാധാരണ ഗതിയിൽ ജനാധിപത്യ പാർട്ടികൾ എതിർക്കുമല്ലോ? എന്നാൽ കോൺഗ്രസ്സ് പാർട്ടി പ്രതികരിച്ച രീതി കണ്ടാൽ ആ പാർട്ടിയെയോർത്ത് കഷ്ടം തോന്നും. കോൺഗ്രസ്സ് വക്താവ് മനു അഭിഷേക് സിങ്വി തുടങ്ങുന്നത് ഇപ്രകാരമാണ്