സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിൽ രാഷ്ട്രപതിയാകാൻ ഗോത്ര വർഗത്തിൽനിന്നൊരാൾ

0

സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നതിനു ദ്രൗപദി മുർമുവിലൂടെ കളമൊരുങ്ങി. സ്വാതന്ത്യ്രത്തിന്റെ 50–ാം വർഷത്തിലാണു പട്ടിക വിഭാഗത്തിൽനിന്നുള്ള കെ.ആർ.നാരായണൻ രാഷ്ട്രപതിയായത്.

വിജയിച്ചാൽ രാജ്യത്തെ ആദ്യത്തെ ഗോത്ര വർഗ വനിതാ ഗവർണറെന്നതിനൊപ്പം, ആദ്യ ഗോത്രവർഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമാകും. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാൾ സമ്മാനമായി സ്ഥാനാർഥിത്വം. സാമൂഹിക സേവനത്തിലും നിർധന ശാക്തീകരണത്തിലും താൽപര്യമെടുക്കുന്ന ദ്രൗപദി, ഗവർണർ പദവിയിലുൾ‍പ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ടെന്നും മികച്ച രാഷ്ട്രപതിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു.

ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഉപർബേദയിൽ വൈദ്യുതിയും നല്ല റോഡും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ‌‌ദ്രൗപദിയുടെ പിതാവ് ബിരാൻചി നാരായൺ ടുഡു മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വർ രമാദേവി വിമൻസ് കോളജിൽ നിന്നും ബിരുദം േനടി. രായിരനഗ്‌പുർ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച് എന്ന സ്ഥാപനത്തിൽ കുറച്ചു കാലം അധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി.

1997ൽ രായിരനഗ്‌പുർ നഗർ പഞ്ചായത്ത് കൗൺസിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്‌പുർ എംഎൽഎയായി. 2000ത്തിൽ ഒഡീഷയിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീൻ പട്‌നായിക് മന്ത്രിസഭയിൽ 2006–09 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. മികച്ച എംഎൽഎയ്ക്കുള്ള ‘പണ്ഡിറ്റ് നീലകണ്ഠ പരസ്കാരം’ 2007ൽ ലഭിച്ചു. ജില്ല മുതൽ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ൽ ജാർഖണ്ഡ് ഗവർണറായി. ഭർത്താവ് ശ്യാം ചരൺ മുർമുവും രണ്ട് ആൺമക്കളും മരണമടഞ്ഞു. ഏക മകൾ ഇതിശ്രീ മുർമു വിവാഹിതയാണ്

LEAVE A REPLY

Please enter your comment!
Please enter your name here