തിരുവനന്തപുരം: ആയുധമേന്തി യുവതികൾ നടത്തിയ പഥസഞ്ചലനം വിവാദമാകുന്നു. സംഭവത്തിൽ പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണമാണ് ശക്തമാകുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി മാരകായുധങ്ങളുമായി പെൺകുട്ടികൾ മാർച്ച് ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. സംഭവം പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കീഴാറൂറിൽ ആയുധമേന്തി പഥസഞ്ചലനം നടന്നത്. വിഎച്ച്പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പഥസഞ്ചലനം.
കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന ദുർഗാവാഹിനി ക്യാമ്പിന്റെ സമാപന ദിനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.
പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവെെഎസ്പിക്ക് പരാതി നൽകി.പ്രകടനത്തിനെതിരെ പോപ്പുലർ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്ത്രീകൾക്കിടയിൽ ആയുധപരിശീലനം നടത്തുന്ന ഭീകരവാദ സംഘടനയായ ദുർഗ്ഗാവാഹിനിയുടെയും ആർഎസ്എസിന്റെയും നേതൃത്വങ്ങൾക്കെതിരെ നിയമ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു. വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യമാണ് പ്രവർത്തകർ വിളിച്ചതെന്നും എസ്ഡിപിഐ നൽകിയ പരാതിയിൽ പറയുന്നു.