മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മിന്നും ജയം. 37 റണ്‍സിന്റെ ആധികാരിക ജയമാണ് ഹാർദിക്കും ടീമും നേടിയത്. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും ഗുജറാത്ത് സ്വന്തമാക്കി. സ്കോർ: ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റണ്‍സ്. രാജസ്ഥാൻ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്.
ഗുജറാത്ത് ഉയർത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഓപ്പണർ ജോസ് ബട്ട്ലർ മികച്ച തുടക്കമാണ് ഒരുക്കിയത്. അതേസമയം ദേവദത്ത് പടിക്കൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 24 പന്തിൽ 54 റണ്‍സെടുത്ത ബട്ട്ലറെ ലോക്കി ഫെർഗൂസണ് ആണ് വീഴ്ത്തിയത്. ബട്ട്ലറാണ് രാജസ്ഥാൻ നിരയിൽ ടോപ് സ്കോറർ.
രാജസ്ഥാൻ നിരയിൽ പിന്നീട് ആർക്കും കാര്യമായ സംഭവന നൽകാൻ ആയില്ല. ബട്ട്ലർക്കു പുറമേ സഞ്ജു സാംസണ് (11), ഷിമ്രോണ്‍ ഹെറ്റ്മെയർ (18), റയാൻ പരാഗ് (18), ജെയിംസ് നീഷാം (17) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ ബാറ്റർമാരെ ഗുജറാത്ത് വീഴ്ത്തി.
യാഷ് ദയാലും ലോക്കി ഫെർഗൂസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ നായകൻ ഹാർദിക്ക് പാണ്ഡ്യയുടെ മിന്നും പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. ഓപ്പണറുമാരായ മാത്യു വെയ്ഡും (12), ശുഭ്മാൻ ഗില്ലും (13) ഇന്ന് നിരാശപ്പെടുത്തി. വിജയ് ശങ്കറും (2) വേഗം പവലിയൻ കയറി. ഇതോടെ ഹാർദിക് ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഹാർദിക്ക് അഭിനവ് മനോഹറെ ഒപ്പം ചേർത്ത് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. 28 പന്തിൽ 43 റണ്‍സെടുത്ത് അഭിനവ് പുറത്തായി. പിന്നാലെ എത്തിയ ഡേവിഡ് മില്ലറും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു.
14 പന്തിൽ 31 റണ്‍സുമായി മില്ലർ പുറത്താകാതെ നിന്നു. 52 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പെടെ 87 റണ്‍സുമായി ഹാർദിക്കും ക്രീസിൽ ഉറച്ചു നിന്നു.