കോഴിക്കോട്‌ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബു ഒളിവിലെന്നു പോലീസ്‌

0

കൊച്ചി: കോഴിക്കോട്‌ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബു ഒളിവിലെന്നു പോലീസ്‌. പീഡനക്കേസിലെ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ്‌ ബാബുവിനെതിരേ കേസെടുത്തു. ചൊവ്വാഴ്‌ച രാത്രിയായിരുന്നു വിജയ്‌ ബാബു ഫെയ്‌സ്‌ ബുക്ക്‌ ലൈവിലെത്തി പീഡനക്കേസിലെ പരാതിക്കാരിക്കെതിരേ സംസാരിച്ചത്‌. ലൈവില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ചു നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണു നടിയുടെ പരാതിയിലെ ആരോപണം. ഈ മാസം 22-നാണു യുവതി എറണാകുളം സൗത്ത്‌ പോലീസില്‍ പരാതി നല്‍കിയത്‌. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതിനു പിന്നാലെ വിജയ്‌ ബാബുവുമായി പോലീസ്‌ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണെന്ന മറുപടിയാണു പോലീസിനു ലഭിച്ചത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രത്യേക പോലീസ്‌ സംഘം ഗോവയില്‍ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീടു പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസിന്‌ സാധിച്ചിട്ടുമില്ല. വിജയ്‌ ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്താലാണ്‌ അന്വേഷണം നടക്കുന്നത്‌.ഇയാള്‍ വിദേശത്തേക്കു കടന്നതായി അഭ്യൂഹമുണ്ട്‌.
വിജയ്‌ ബാബു കേരളത്തിലില്ലെന്നും സംസ്‌ഥാനം വിട്ടെന്നുമുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിനു പുറത്തേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനാണു ചുമതല. ഗോവയ്‌ക്കു പുറമെ മറ്റു സംസ്‌ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്കു സുപരിചിതനായതിനാല്‍, അധികകാലം ഒളിവില്‍ കഴിയാനാകില്ലെന്നാണു പോലീസ്‌ കണക്കുകൂട്ടുന്നത്‌. മുന്‍കൂര്‍ ജാമ്യത്തിനു വിജയ്‌ ബാബു ശ്രമം തുടങ്ങിയെന്നു സൂചനയുണ്ട്‌.

രക്ഷകനായി അഭിനയിച്ച്‌ കെണിയിലാക്കിയെന്നു നടി

കൊച്ചി: ലൈംഗികാരോപണം നിഷേധിച്ച്‌ നടന്‍ വിജയ്‌ ബാബു രംഗത്തുവന്നതിനു പിന്നാലെ, താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചു വിവരിച്ച്‌ നടിയുടെ കുറിപ്പ്‌. വിമെന്‍ എഗന്‍സ്‌റ്റ്‌ സെക്‌ഷ്വല്‍ ഹരാസ്‌മെന്റ എന്ന ഫെയ്‌സ്‌ബുക്ക്‌ പേജിലാണ്‌ ഇതു പ്രസിദ്ധീകരിച്ചത്‌.

നടിയുടെ കുറിപ്പില്‍നിന്ന്‌:

“കുറച്ചുവര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ നടിയായി ജോലി ചെയ്‌തുവരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 13 മുതല്‍ ഈ മാസം 14 വരെയുള്ള കാലയളവില്‍ എനിക്കു ഫ്രൈഡേ ഫിലിം ഹൗസ്‌ എന്ന സ്‌ഥാപനം നടത്തുന്ന നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവില്‍ നിന്നു ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടിവന്നു.
മലയാള സിനിമാ ഇന്‍ഡസ്‌ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ കുറച്ചുവര്‍ഷങ്ങളായി എനിക്ക്‌ അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. സിനിമാരംഗത്തു പുതുമുഖമായ എന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്‌തുകൊണ്ട്‌ അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്‌തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്‌തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട്‌ സ്‌ത്രീകളെ തന്റെ കെണിയിലേക്കു വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി.”

‘ഇര ഞാന്‍; തെറ്റ്‌ ചെയ്യാത്തതിനാല്‍ ഭയക്കുന്നില്ല’

കൊച്ചി: തനിക്കെതിരേ ഒരു നടി ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച്‌ നടന്‍ വിജയ്‌ ബാബുവിന്റെ ഫെയ്‌സ്‌ബുക്ക്‌ ലൈവ്‌. യഥാര്‍ഥത്തില്‍ താനാണ്‌ ഇരയെന്നും അപകീര്‍ത്തിപ്പെടുത്തിയതിനു കേസ്‌ കൊടുക്കുമെന്നും വിജയ്‌ ബാബു പറഞ്ഞു. അതിനിടെ, ഇയാള്‍ പരാതിക്കാരിയായ നടിയുടെ പേരു വെളിപ്പെടുത്തിയതു വിവാദമായി.
നടിയുടെ പരാതി വാര്‍ത്തയായതിനു പിന്നാലെയാണു തെറ്റു ചെയ്‌തിട്ടില്ലെന്ന്‌ വിജയ്‌ ബാബു ഫെയ്‌സ്‌ബുക്കിലൂടെ അവകാശപ്പെട്ടത്‌. താന്‍ തെറ്റു ചെയ്യാത്തതിനാല്‍ കേസ്‌ ഭയക്കുന്നില്ലെന്നായിരുന്നു വിശദീകരണം. പരാതിക്കാരിയുടെ പേര്‌ വെളിപ്പെടുത്തിയതിനും കേസ്‌ നേരിടാന്‍ തയാറാണ്‌. യഥാര്‍ഥ ഇര താനാണെന്നും പരാതിക്കാരിക്കും കുടുംബത്തിനുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വിജയ്‌ ബാബു പറഞ്ഞു. അതിനു പിന്നാലെ, സാമൂഹിക മാധ്യമത്തിലൂടെ നടി വിശദമായ വെളിപ്പെടുത്തലുകള്‍ നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here