വിദേശത്തുജോലി ലഭിച്ച വീട്ടമ്മയെ യാത്രയാക്കാനായി നെടുമ്പശേരി വിമാനത്താവളത്തിലേക്കു പോയവരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മയുടെ ഭര്‍ത്താവും മകനുമടക്കം നാലുപേര്‍ മരിച്ചു

0

അമ്പലപ്പുഴ: വിദേശത്തുജോലി ലഭിച്ച വീട്ടമ്മയെ യാത്രയാക്കാനായി നെടുമ്പശേരി വിമാനത്താവളത്തിലേക്കു പോയവരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മയുടെ ഭര്‍ത്താവും മകനുമടക്കം നാലുപേര്‍ മരിച്ചു. ദേശീയപാതയില്‍ അമ്പലപ്പുഴ പായല്‍ക്കുളങ്ങരയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരം പരുത്തിക്കുഴി കുന്നില്‍വീട്ടില്‍ ഷൈജു(34), സഹോദരി ഷൈനിയുടെ ഭര്‍ത്താവ്‌ നെടുമങ്ങാട്‌ നെട്ടൂര്‍കോണം അനീഷ്‌ ഭവനത്തില്‍ സുധീഷ്‌ ലാല്‍(36), മകന്‍ നിരഞ്‌ജന്‍(13), സുധീഷ്‌ലാലിന്റെ പിതൃസഹോദര പുത്രന്‍, കാര്‍ ഓടിച്ചിരുന്ന പരുത്തിക്കാട്‌ നന്ദനം വീട്ടില്‍ അഭിരാജ്‌(29) എന്നിവരാണു മരിച്ചത്‌. സുധീഷ്‌ ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജിലും തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എറണാകുളത്തുനിന്ന്‌ അരിയുമായിപ്പോയ ലോറിയും തിരുവനന്തപുരത്തുനിന്നു നെടുമ്പാശേരിയിലേക്കു പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍ കുരുങ്ങിയ കാറുമായി ലോറി നിയന്ത്രണം തെറ്റി 25 മീറ്ററോളം നീങ്ങി. വൈദ്യുതപോസ്‌റ്റില്‍ ഇടിച്ചതിനു ശേഷം ദേശീയപാതയോരത്തെ കടയിലേക്ക്‌ ലോറി ഇടിച്ചുകയറി. ലോറിയിലുണ്ടായിരുന്നവര്‍ക്ക്‌ നിസാരപരുക്കേറ്റു. ലോറിയുടെ മുന്നിലെ ഇടത്‌ ഭാഗത്തെ ചക്രം തകര്‍ന്നു.
ഖത്തറില്‍ നഴ്‌സിങ്‌ അസിസ്‌റ്റന്റായി ജോലി കിട്ടിയ ഷൈനിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവിടാന്‍ പോവുകയായിരുന്നു കുടുംബം. കുടുംബം ബന്ധുക്കളോടൊപ്പം പോകുന്നതിനിടെ ആയിരുന്നു അപകടം. പുലര്‍ച്ചെ നാലോടെ ഹരിപ്പാട്‌ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച്‌ വിശ്രമിച്ചതിനുശേഷമാണ്‌ മടങ്ങിയത്‌. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. മരിച്ച ഷൈജുവിന്റെ അച്‌ഛന്‍ ശശി. അമ്മ സരസ്വതി. പരേതരായ ശിവന്‍-രമ ദമ്പതികളുടെ മകനാണ്‌ സുധീഷ്‌ ലാല്‍. പരുത്തിക്കാട്‌ നന്ദനം വീട്ടില്‍ ജയകുമാര്‍-സതികുമാരി ദമ്പതികളുടെ മകനാണ്‌ അഭിരാജ്‌.

LEAVE A REPLY

Please enter your comment!
Please enter your name here