ഓക്ലൻഡ്: വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം തോൽവി. ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച് ഓസീസ് സെമിഫൈനലിൽ എത്തുന്ന ആദ്യ ടീമായി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ മിഥാലി രാജ് (68), യാസ്തിക ഭാട്ടിയ (59), ഹർമൻപ്രീത് കൗർ (57) എന്നിവരുടെ അർധ സെഞ്ചുറി കരുത്തിൽ 277 റണ്‍സ് നേടി. എന്നാൽ മെഗ് ലാനിംഗ് (97), അലീസ ഹീലി (72) എന്നിവരുടെ കരുത്തിൽ മൂന്ന് പന്തുകൾ ബാക്കി നിർത്തി ഓസീസ് വിജയം കൊയ്തു.
ഫോം നഷ്ടമായ ഓൾറൗണ്ടർ ദീപ്തി ശർമയെ പുറത്തിരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. സ്മൃതി മന്ദാന (10), ഷഫാലി വർമ (12) എന്നിവരെ തുടക്കത്തിലെ നഷ്ടമായ ഇന്ത്യയ്ക്ക് മിഥാലി-യാസ്തിക സഖ്യമാണ് മികച്ച അടിത്തറയുണ്ടാക്കിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റണ്‍സ് കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ ഹർമൻപ്രീത്-പൂജ വസ്ത്രാക്കർ കൂട്ടുകെട്ടാണ് സ്കോർ 275 കടത്തിയത്. പൂജ 28 പന്തിൽ 34 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി ഡാർസി ബ്രൗണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. അലീസ ഹീലിയും റേച്ചൽ ഹെയിൻസും ചേർന്ന് 121 റണ്‍സ് കൂ്ടിച്ചേർത്തു. 43 റണ്‍സ് നേടിയ ഹെയിൻസ് വീണതിന് പിന്നാലെ വന്ന മെഗ് ലാനിംഗ് മികച്ച ഫോമിലായിരുന്നു. 13 ബൗണ്ടറികളുടെ സഹായത്തോടെയാണ് ലാനിംഗ് 97-ൽ എത്തിയത്. ബെത്ത് മൂണി (പുറത്താകാതെ 30), എല്ലിസ് പെറി (28) എന്നിവരും തിളങ്ങി.