തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. സർവേ നടത്തുന്ന ഏജൻസികൾ പിൻമാറാതിരിക്കാനും ജനങ്ങൾക്ക് എതിരെയുള്ള അതിക്രമം തുടരാനുമുള്ള പ്രസ്താവന മാത്രമാണു മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് അനുമതി ലഭിച്ചൂവെന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു ശേഷം പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ചു കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
പദ്ധതിക്കെതിരെ ജനരോഷം ഉണ്ടെന്നും ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടിയെങ്കിലും ചെലവു വരുമെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ച ശേഷവും ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടു പോകുന്നത് ആപൽക്കരമാണെന്നും മുരളീധരൻ വ്യക്തമാക്കി.