ന്യൂഡൽഹി ∙ 26ന് ആരംഭിക്കുന്ന ഐപിഎൽ ക്രിക്കറ്റ് മത്സര വേദികളിലേക്ക് കാണികൾ തിരിച്ചെത്തുന്നു. ഐപിഎൽ 15–ാം സീസണിൽ സ്റ്റേഡിയത്തിൽ 25 ശതമാനം കാണികൾക്കു പ്രവേശനം അനുവദിക്കുമെന്നു സംഘാടകർ അറിയിച്ചു. മുംബൈ, പുണെ നഗരങ്ങളിലെ 4 വേദികളിലായാണ് മത്സരങ്ങൾ. ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികൾക്കു പ്രവേശനം അനുവദിക്കുന്നത് 2019ന് ശേഷം ആദ്യമാണ്. 2021 സീസണിന്റെ ആദ്യ പകുതി ഇന്ത്യയിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. കോവിഡ് കേസുകൾ വർധിച്ചതോടെ രണ്ടാം പകുതി യുഎഇയിലേക്കു മാറ്റുകയായിരുന്നു.
കമന്റേറ്റർമാരായി റെയ്ന, ശാസ്ത്രി, ഹർഭജൻ
ഇത്തവണ ടീമുകൾ കളിക്കാരനായി ഉൾപ്പെടുത്താതെ തഴഞ്ഞ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന കമന്റേറ്ററായി ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നു. സ്റ്റാർ സ്പോർട്സിന്റെ ഹിന്ദി കമന്റേറ്റർമാരുടെ പാനലിലാണ് റെയ്നയുമുള്ളത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി 5 വർഷത്തെ ഇടവേളയ്ക്കുശേഷം കമന്റേറ്ററാകുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ സീസണിനുണ്ട്. പീയൂഷ് ചൗള, ഹർഭജൻ സിങ് തുടങ്ങിയവരും പാനലിലുണ്ട്.