വൈശാഖ് നെടുമല
ദുബായ്: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഗാസ മുനമ്പിൽ അനുദിനം രൂക്ഷമാകുന്ന മാനുഷിക പ്രതിസന്ധി, ഇത് പശ്ചിമേഷ്യന്‍ മേഖലയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എന്നിവ ഇരുവരും വിശദമായി അവലോകനം ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് അടിയന്തിരമായി കൈക്കൊള്ളേണ്ടതായ നടപടികൾ, നയതന്ത്രപരമായ സമീപനങ്ങൾ എന്നിവ ഇരുവരും പരിശോധിച്ചു.
ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടല്‍ എന്നിവയില്‍ ആശങ്കകള്‍ പങ്കിട്ടെന്നും സുരക്ഷയും മാനുഷിക സാഹചര്യവും ഉറപ്പാക്കുന്നതിനും അതിവേഗ പരിഹാരത്തിന് ശ്രമിക്കുന്നതിന് ധാരണയായതായും മോദി അറിയിച്ചു.