ഏറ്റുമാനൂരിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞതിനു പിന്നാലെ കാർ കത്തി നശിച്ചു. സെൻട്രൽ ജംക്ഷനിൽ പൊലീസ് സ്റ്റേഷനു മുൻവശത്താണ് സംഭവം. എറണാകുളത്തു നിന്നും വന്ന കാർ ഡിവൈഡറിൽ ഇടിച്ച നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ഓടിച്ചിരുന്ന ആൾ ഇറങ്ങിയതിനു പിന്നാലെ കാറിനു തീപിടിച്ചു. ഇന്നലെ രാത്രി 11 നാണു സംഭവം. എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇടിച്ചു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ വാഹനം ഉയർത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചു. പിന്നാലെയാണ് തീ പിടുത്തം ഉണ്ടായത്.
കാർ ഉയർത്തിയതിനു പിന്നാലെ കാറിന്റെ എൻജിൻ ഭാഗത്തുനിന്നു പുകയും തീയും ഉയർന്നു. വാഹനം പൂർണമായി കത്തി. അപകടം ഒഴിവാക്കാൻ പൊലീസ് എത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നു ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. തീ ആളി പടർന്നതോടെ പിന്മാറി. അഗ്നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ വലിയ വാഹനം എത്തിച്ചു കെടുത്തുകയായിരുന്നു. ഓടിച്ചിരുന്ന ആളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.