കോഴിക്കോട്ട് തുടക്കമിട്ട കോൺഗ്രസിലെ ശശിതരൂർ വിവാദത്തിന് ഇവിടെത്തന്നെ ശമനം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുത്ത കോൺഗ്രസ് ഭവൻ തറക്കല്ലിടൽ ചടങ്ങിലാണ് തർക്കം അവസാനിപ്പിച്ച് ഒരുമയോടെ നീങ്ങാൻ ആഹ്വാനം. തെരഞ്ഞെടുപ്പാകണം കോൺഗ്രസിലെ ഇനിയുള്ള ചർച്ചയെന്നും മറ്റു കാര്യങ്ങളൊക്കെ വിടണമെന്നുമായിരുന്നു മുൻനിര നേതാക്കളുടെ പൊതുവായ ആഹ്വാനം. അതേസമയം, പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച ശശി തരൂരിന്റെ മലബാർ സന്ദർശനത്തോടെയാണ് കോൺഗ്രസിൽ പൊട്ടലും ചീറ്റലും തുടങ്ങിയത്. ഡി.സി.സി അറിയാതെ തരൂരിന്റെ പരിപാടികൾ എം.കെ. രാഘവന്റെ നേതൃത്വത്തിൽ നടന്നത് വിഭാഗീയപ്രവർത്തനമാണെന്ന വിലയിരുത്തലുണ്ടായി. അതിന്റെ പേരിൽ നേതാക്കൾ കൊമ്പുകോർത്തു. നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ പരസ്യപ്രസ്താവന നടത്തി. കെ. മുരളീധരൻ തരൂരിനും രാഘവനും അനുകൂലമായ നിലപാടെടുത്തു. വിഷയത്തിൽ മുരളീധരൻ നിരന്തര പ്രസ്താവനകൾ നടത്തിയതോടെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും പ്രതികരിക്കേണ്ടിവന്നു. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി കോഴിക്കോട് ഡി.സി.സിയുടെ നിലപാടാണ് ഈ വിഷയത്തിൽ ശരിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോഴിക്കോട്ട് നേതാക്കൾ ഒരുമിച്ച് ഐക്യത്തിന് ആഹ്വാനം നൽകുകയായിരുന്നു. രാഘവന് പരിഭവം മാറിയില്ലെങ്കിലും നേതൃത്വത്തെ അനുസരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.