ന്യൂഡൽഹി: മുതിർന്ന അഭിഭാഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹിജാബ് കേസ് സുപ്രീംകോടതി പരിഗണിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഹിജാബ് കേസ് കേൾക്കാൻ ജഡ്ജിക്ക് സുഖമില്ല എന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ മറുപടി. മുതിർന്ന സുപ്രീംകോടതി അഭിഭാഷക മീനാക്ഷി അറോറ കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹരജി ചൊവ്വാഴ്ച വീണ്ടുമൊരിക്കൽ കൂടി സുപ്രീംകോടതിയിൽ പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ മറുപടി നൽകിയത്.
മീനാക്ഷി അറോറ കേസ് പരാമർശിച്ചു തുടങ്ങിയപ്പോഴേക്കും ”ഈ കേസ് കേൾക്കാൻ താൻ ഒരു ബെഞ്ച് ഉണ്ടാക്കുമെന്നും ജഡ്ജിമാരിൽ ഒരാൾക്ക് സുഖമില്ലെന്നും” പറഞ്ഞ് ചീഫ് ജസ്റ്റിസ് ഇടപെട്ടു. ചീഫ് ജസ്റ്റിസിന്റെ മറുപടിയിൽ തൃപ്തയാകാതിരുന്ന മീനാക്ഷി അറോറ ”മാർച്ചിൽ സമർപ്പിച്ച ഹരജിയിൽ നന്നെ ചുരുങ്ങിയത് ഒരു തിയതിയെങ്കിലും നൽകാമായിരുന്നു” എന്ന് പ്രതികരിച്ചപ്പോൾ ‘കാത്തിരിക്കൂ. ജഡ്ജിമാർക്ക് എല്ലാർക്കും സുഖമായിരുന്നുവെങ്കിൽ കേസ് വരുമായിരുന്നു’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
രണ്ടാഴ്ച മുമ്പ് പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിനോട് ഹിജാബ് കേസ് പരിഗണിക്കാത്തത് ചുണ്ടിക്കാട്ടിയപ്പോൾ അടുത്തയാഴ്ച കേൾക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്.